Sunday, April 12, 2009

പള്ളിനിയമം: പള്ളിപ്രവേശന വിളംബരം ആര് നടത്തും?

ജോസഫ് പുലിക്കുന്നേല്‍

ഹൈന്ദവസമൂഹത്തില്‍ ബ്രാഹ്മണാധിപത്യം കെട്ടിവയ്ക്കുന്നതിന് അവര്‍ തന്നെ ബോധപൂര്‍വം സൃഷ്ടിച്ച "മനുസ്മൃതി"യുടെ കോട്ട വെട്ടിപ്പൊളിച്ച് അഥ:സ്ഥിതരെ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കണമെന്ന 1936-ലെക്ഷേത്രപ്രവേശന വിളംബരം" ഭാരതസമൂഹ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു. അതോടെ ഹിന്ദുസമൂഹത്തിന്റെമേല്‍ കെട്ടിയിരുത്തിയ ബ്രാഹ്മണാധിപത്യത്തിന്റെ കല്പലകകള്‍ ഒന്നൊന്നായി ഇളകിവീണു. അതുപോലെ "സാന്തുക്ക"ളെന്ന ബ്രാഹ്മണവര്ഗ്ഗത്തിന്റെ കയ്യില്‍നിനും സുവര്ണക്ഷേത്രത്തെയും മറു ഗുരുദ്വാരകളെയും മോചിപ്പിച്ച 1925- ലെ"ഗുരുദ്വാരാ ആക്ട്" സിക്ക് സമുദായത്തിന്റെ സര്‍വ്വോന്മുഖമായ വളര്‍ച്ചയ്ക്ക് കാരണമായിത്തീര്‍ന്നു. മുഗള്‍ സാമ്രാജ്യഭരണകാലത്ത് മൌലവിമാരുടെയും മുല്ലാമാരുടെയും കൈവശമിരുന്ന മുസ്ലീം പള്ളികളെ ജനാധിപത്യവല്കരിച്ച "വഖഫ് നിയമ"ത്തിലൂടെ മുസ്ലീം സമുദായത്തെ പുരോഹിത ചൂഷണത്തില്നിന്നും മുക്തമാക്കി. ഇത്തരം ഒരു സാമൂഹിക പരിഷ്കരണനിയമമാണ് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ രൂപപ്പെടുത്തിയ പള്ളിനിയമം.

ജസ്റ്റിസ് കൃഷ്ണയ്യര്‍ അവതരിപ്പിച്ച കരടു നിയമം ഇനിയും വളരെയധികം പരിഷ്കരിക്കേണ്ടതുണ്ട്. ഹിന്ദു എന്ഡോവ്മെന്റ് ആക്ടിലും വഖഫ് നിയമത്തിലും ഗുരുദ്വാരാ നിയമത്തിലും യഥാക്രമം ക്ഷേത്രങ്ങളുടെയും മോസ്കുകളുടെയും ഗുരുദ്വാരകളുടെയും സാമ്പത്തിക ഭരണത്തില്‍ പുരോഹിതന്മാര്ക്ക് യാതൊരു അധികാരവുമില്ല. അവര്‍ അവരുടെ കര്‍മ്മങ്ങള്‍ ചെയ്യുന്നു. സമ്പത്തിന്റെ ഭരണം നിയമാനുസാരം തെരഞ്ഞെടുക്കപ്പെടുന്നവരില്‍നിക്ഷിപ്തമാണ്.

പുതിയനിയമത്തില്‍ അപ്പോ. 6:1-ല്‍ അപ്പോസ്തലന്മാര്‍ ഭൗതിക ഭരണം പൂര്‍ണ്ണമായും തെരഞ്ഞെടുക്കപ്പെട്ടവരില്‍ നിക്ഷിപ്തമാക്കണമെന്ന് നിര്ദ്ദേശിക്കുന്നു. ഇന്ത്യയിലെ ക്രൈസ്തവരുടെ പൂര്‍വ പാരമ്പര്യമനുസരിച്ച് വേണം ഇത്തരം ഒരു നിയമത്തിന് രൂപം കൊടുക്കാന്‍. പൂര്‍പാരമ്പര്യം അനുസരിച്ച് പുരോഹിതര്ക്ക് പള്ളികളുടെ ഭൌതികഭരണത്തില്‍ ഒരു പങ്കും ഉണ്ടായിരുന്നില്ല. ഇടവകയോഗത്തില്‍ ഇടവകയിലെ പ്രായം കൂടിയ പുരോഹിതനാണ് അദ്ധ്യക്ഷം വഹിച്ചിരുന്നത് എന്ന് മാത്രം. അന്ന്‍ ഇടവകയിലെ പുരോഹിതരെ തെരഞ്ഞെടുത്തിരുന്നത് ഇടവകയോഗം തന്നെയായിരുന്നു. ഇന്ന്‍ പള്ളി വികാരിമാര്‍ മെത്രാന്റെ നോമിനികളാണ്. അവര്‍ക്ക് പള്ളിയുടെ ഭൗതിക ഭരണത്തില്‍ പങ്കുണ്ടാകാന്‍ പാടില്ല.

കേരളത്തിലെ പള്ളികളുടെ ഭരണം ഒരു റിപ്പബ്ലിക്കന്‍ രീതിയിലായിരുന്നു എന്ന മിഷനറിമാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സാഹചര്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ അല്ലാതെ മറ്റാര്ക്കും സാമ്പത്തിക ഭരണത്തില്‍ പങ്കാളിത്തമുണ്ടാകാന്‍ പാടില്ല. ചര്ച്ച് ആക്ടിനുവേണ്ടി വാദിക്കുന്നവരായ നാം ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകരുത്.

വോട്ട് എന്ന ആയുധം

ഇതുവരെയും ജനാധിപത്യവ്യവസ്ഥയിലെ ഏറ്റവും ശക്തമായ വോട്ട് എന്ന ആയുധം സമുദായങ്ങള്ക്കുവേണ്ടി ഒരിക്കലും സമുദായം ഉപയോഗിച്ചിട്ടില്ല. കാരണം മെത്രാന്മാരുടെയും പുരോഹിതരുടെയും കൈകളിലെ വോട്ടുബാങ്കുകളായിരുന്നു നാമെല്ലാം. മെത്രാന്‍ ചെക്കെഴുതിയാല്‍ അവയെല്ലാം ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വില്‍ക്കാന്‍ സമുദായം തയ്യാറായിരുന്നു. സമുദായത്തിന്റെ നന്മയ്ക്കുവേണ്ടി രാഷ്ട്രീയപാര്‍ട്ടി നോക്കാതെ വേണം അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍. ആരാണോ ചര്ച്ച് ആക്ടിനനുകൂലമായി സംസാരിക്കാന്‍ തയ്യാറാകുന്നത് അവര്‍ക്ക് മാത്രമേ വോട്ടു ചെയ്യൂ എന്ന സമുദായം തീരുമാനിക്കണം.

സമുദായത്തിനുവേണ്ടി ചര്ച്ച് ആക്ട് നടപ്പിലാക്കാന്‍ സ്വതന്ത്രമായി തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നവര്‍ക്ക് മാത്രമേ നാം വോട്ടു ചെയ്യാവൂ. മറ്റൊരു അളവുകോലും നമ്മുടെ വോട്ടിനെ സ്വാധീനിക്കരുത്. രാഷ്ട്രീയ വിവേകമുള്ള നമുക്ക് ഓരോ നിയോജകമണ്ഡലത്തിലും ആര്‍ക്ക് വോട്ടു ചെയ്താലാണ് ചര്ച്ച് ആക്ട് നടപ്പില്‍ വരുത്താന്‍ കഴിയുക എന്ന്‍ കണ്ടു പിടിക്കാന്‍ കഴിയണം. ഇത്തരം ഒരു തെരഞ്ഞെടുപ്പിന് നാം ഒരുങ്ങേണ്ടിയിരിക്കുന്നു. ഇന്നലെവരെ മെത്രാന്മാരുടെ താല്പര്യത്തിന് വോട്ടു ചെയ്യുകയായിരുന്നു സമുദായത്തിന്റെ പതിവ്. ഇനിയങ്ങോട്ട് സമുദായത്തിന്റെ താല്പര്യത്തിനുവേണ്ടി മാത്രമേ നാം വോട്ടു ചെയ്യാവൂ.

ഓരോ ക്രൈസ്തവ സഭാംഗത്തിനും വ്യക്തിപരമായ രാഷ്ട്രീയ ചായ്‌വുകളുണ്ടാവാം. പക്ഷെ സമുദായം ഇന്ന്‌ കടന്നുപോകുന്ന പ്രതിസന്ധിയില്‍ നമ്മുടെ വോട്ടു ചെയ്യുന്നതിന് ഒറ്റ അളവുകോല്‍ മാത്രമേ ഉണ്ടാകാവൂ എന്നാണ്എന്റെ വിനീതമായ അഭിപ്രായം. ചര്ച്ച് ആക്ട് നിയമമാക്കാന്‍ സമുദായത്തിന്റെ ഇച്ഛാശക്തി ഏത് രാഷ്ട്രീയപാര്‍ട്ടിയുടെ മേലാണ് നമുക്ക് പ്രയോഗിക്കാന്‍ കഴിയുക? ഇത്, ഇതു മാത്രമായിരിക്കണം തെരഞ്ഞെടുപ്പെന്ന വിശുദ്ധ പ്രക്രിയയില്‍ നമ്മുടെ തീരുമാനത്തെ സ്വാധീനിക്കേണ്ടത്.

എഡിറ്റര്‍, 'ഓശാന',
ഓശാനമൗണ്ട്‌, ഇടമറ്റം പി..,
കോട്ടയം - 686 588.
മൊബൈല്‍: 09447196214

No comments:

Post a Comment